Thursday, August 28, 2008

അഭിമുഖം

പ്രശസ്ത കവി ശ്രീ ശ്രീദേവിനായരുമായി നടത്തിയ അഭിമുഖം. ശ്രീ ദേവിനായരുടെ രണ്ട് പുസ്തകങ്ങള്‍
ബ്ലൂമാംഗോ ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദ് പെയിന്റഡ് ഫോംസും[The painted forms] ലൗ ഗേവ് ഹെര്‍ ഒണ്‍ലി ഫിയറും[Love geve her only fear].സാഹിത്യത്തില്‍ അത്രയൊന്നും പ്രശസ്തി ആഗ്രഹിക്കാത്തവരെയും കിട്ടാത്തവരെയുമാണ്‌ ഞങ്ങള്‍ കൂടുതലും ശ്രദ്ധിക്കുന്നത്.ശ്രീദേവി നായരുടെ ഈ അഭിമുഖം ഒരു കവിയെന്ന നിലയിലുള്ള അവരുടെ മനോഭാവം വ്യക്തമാക്കുന്നതാണ്‌ .

1)എന്തിനാണ് കവിത എഴുതുന്നത്?

കവിത എനിക്കൊരു സ്വപ്നം പോലെ,എന്നിലേയ്ക്ക് ഒരു ആവാഹനമായ് കടന്നുവരുന്നു.

എന്നെ ഒരുപാടു സ്നേഹിച്ചു, നോവിച്ചു കടന്നുപോകുന്നു. ചിലപ്പോള്‍ രാത്രിയും,പകലും

എന്നില്‍ ലയിച്ചു ഞാനായി ത്തീരുകയും ചെയ്യുന്നു.
2)കവിത ഒരു യാഥാര്‍ത്ഥ്യമാണോ?
പലപ്പോഴും എന്റെ കവിതകള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഞാനറിയാതെ
പുറത്തുവരുന്നവയാണ്.അവ എന്റെ സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യത്തിലേയ്ക്കാനയിക്കുന്നു.
3)കവിത എപ്പോഴാണ് എഴുതുന്നത്?
അതിനു പ്രത്യേകസമയം ഞാന്‍ കണ്ടെത്താറില്ല.എന്നെ ഞാന്‍ അറിയാന്‍ ശ്രമിക്കുംപോള്‍
എന്നിലൊരു കവിത ജനിക്കുന്നു. പക്ഷേ? എന്നെപ്പോലെ മിക്കവയും പുറത്തിറങ്ങാതെ
സ്വയം ഒതുങ്ങിക്കൂടുന്നു..ഞാന്‍ എന്റെ ഉള്ളറകളില്‍ അവയെ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്നൂ
വളരെ ശ്രദ്ധയോടെ,കരുതലോടെ,സ്നേഹത്തോടെ....എനിയ്ക്കുവേണ്ടിമാത്രം...
4)എഴുത്തുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
ജീവിതം കൊണ്ട് എന്തു പ്രയോജനം?
ആര്‍ക്കും വേണ്ടാത്ത ജീവികളായി മനുഷ്യര്‍ മാറുമ്പോള്‍,കവിതയില്‍ മാത്രമെന്തു പ്രയോജനം?
മനസ്സിലുള്ളത് പുസ്തകത്താളിലേയ്ക്ക് പകരുമ്പോല്‍ മനസ്സിന്റെ ഭാരം കുറയുന്നു.
അത്രമാത്രം.
5)മനുഷ്യന്റെ മനസ്സിനെ നന്നാക്കാന്‍ കവിതയ്ക്കു കഴിയുമോ?
കഴിയുമെന്ന് വിശ്വസിക്കുന്നു.ആഗ്രഹിക്കുന്നൂ..
സ്വയം നന്നാവാന്‍ കവിയ്ക്കെങ്കിലും കഴിയുമല്ലോ?
6)താങ്കള്‍ക്കെന്താണ്‌ കവിത?
എനിയ്ക്ക് എന്റെ പ്രാണവായുപോലെയാണ് കവിത...
ഉറ്റചങ്ങാതിയാണു കവിത...
എന്റെ പ്രണയവും.സ്നേഹവുമാണു കവിത..
എന്റെകാമുകനാണുകവിത,
ചിലപ്പോള്‍ പിണങ്ങും,കയര്‍ക്കും.മിണ്ടാതിരി ക്കും.ചിലപ്പോള്‍
ഓടിവന്നെന്നെ കെട്ടിപ്പുണരും..
ഞാന്‍ കാത്തിരിക്കുന്നതും അവനുവേണ്ടി മാത്രമാണുതാനും..
7)ഇഷ്ടപ്പെട്ടകവി?
കുമാരനാശാനും ചങ്ങമ്പുഴയുമാണ്‌ പ്രിയ കവികള്‍.
8)ഇഷ്ടപ്പെട്ടവരികള്‍?
ആശാന്റെ 'മണ്ണാകുമീ മലര് വിസ്മൃതമാകുമിപ്പോള്‍ 'എന്ന വരെ വളരെ സ്വാധീനിച്ചിട്ടുണ്ട്.അതുപോലെ ചങ്ങമ്പുഴയുടെ 'ആരുവാങ്ങുമിന്നാരുവാങ്ങുമിന്ന് ആരാമത്തിന്റെ രോമാഞ്ചം 'എന്ന് വരിയും വളരെ ഇഷ്ടമാണ്
9)ഇഷ്ടപ്പെട്ട ഭാഷ?
എന്റെ മാതൃഭാഷതന്നെയാണെന്റെ ഇഷ്ടഭാഷ.

മറ്റു ഭാഷകളെ ഞാന്‍ സ്നേഹിക്കുന്നു.
അവരെ മനസ്സിലാക്കിത്തുടങ്ങി വരുന്നൂ...
10)ഒരു കവിയുടെ ജാതി?
ജാതിയെപ്പറ്റി ചിന്തിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല,

കവികളെല്ലാം ഒരേജാതിയാണന്നാണന്റെ വിശ്വാസം..
അവര്‍ മനസ്സു മാത്രമേ കാണാന്‍ ശ്രമിക്കാറുള്ളൂ...
11) വാക്കുകളില്‍ ഒതുങ്ങാത്ത കവിതകളുണ്ടോ?
തീര്‍ച്ചയായും .ഒതുക്കിവയ്ക്കുവാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു മിക്കപ്പോഴും. വാക്കുകള്‍ക്കതീതമായ,വാക്കുകളാല്‍ മൂടിവയ്ക്കാന്‍ കഴിയാത്ത,
അളക്കാന്‍ കഴിയാത്ത,ഭാവം കവിതയില്‍ ഞാനെന്നും കാണുന്നു.
പലപ്പോഴും മൂടുപടമിട്ട അവള്‍പുറത്തിറങ്ങാന്‍ മടിക്കുന്നൂ...
12)ഒരു കവിത എഴുതിക്കഴിഞ്ഞാല്‍ എത്രദിവസം മനസ്സില്‍ തങ്ങി നില്‍ക്കും?
ചിലപ്പോള്‍ ഒരു നിമിഷം,ചിലപ്പോളൊരു ദിവസം,മറ്റുചിലത് ജീവിതകാലം വരെ..
മനസ്സില്‍ ആനന്ദമായ് ചിലത് ഓര്‍ക്കാന്‍ കഴിയുമെങ്കില്‍ ചിലത് നഷ്ടബോധം മാത്രം
നല്‍കുന്നൂ..
13)കവിതകൊണ്ട് എന്തെങ്കിലും മറക്കാന്‍ കഴിയുമോ?
ഇല്ല..മറവി കൊണ്ട് കവിതയില്‍ ഒന്നും ഉണ്ടാകുന്നില്ലയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഓര്‍ക്കുവാന്‍ പലതും കാണും...
കവിത മറവിയുടെ പൊയ്മുഖം പലപ്പോഴും ...കാട്ടുന്നു.
കവിതയ്ക്ക് ഒരാളെ മറവിയിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കാം.പക്ഷേ?
നടക്കാത്ത സ്വപ്നം പോലെ അവന്‍മിഥ്യയെ കണ്ണടച്ചു ഇരുട്ടാക്കുന്നു.
കണ്ണുതുറക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നൂ..മറവിയുടെ മായയില്‍ മനസ്സിനെ
മയക്കാമെന്നല്ലാതെ ,എനിക്കു ഉണര്‍ത്തു പാട്ടാണ് കവിത.ഭൂതകാലത്തിന്റെ
സുന്ദര നിമിഷങ്ങളോര്‍മ്മയില്‍ എത്തിക്കുന്ന സ്വപ്നമാണ്കവിത..
14)മറവിയാണോ കവിത?
അല്ല ഓര്‍മ്മകള്‍ ആണെന്നെന്നും...
ഓര്‍മ്മപുതുക്കലാണ്...
15)കവിയും പ്രണയവും തമ്മില്‍?
പ്രണയം മനസ്സിലൊളിപ്പിക്കുന്ന ഒരുവളാണു ഞാന്‍.!
എന്റെ പ്രണയം എന്നും എന്റേതു മാത്രം.!
അവിടെ നോവുകളില്ല, അറിവുകള്‍മാത്രം..!
മനസ്സിന്റെ അടിത്തട്ടില്‍ കുറേ നല്ല ഓര്‍മ്മകള്‍ മാത്രം...!
എന്റെ പ്രണയത്തെ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല...!
പ്രണയം എന്നെയും..!
16)പ്രണയമില്ലാത്തവര്‍ക്ക് കവിതയുണ്ടോ?
കാണില്ലയെന്ന് ഞാന്‍ വിശ്വസിക്കുന്നു.പ്രണയം എന്തിനോടുമാവാം..
പ്രണയമില്ലാത്തമനസ്സില്‍ കവിത ജനിക്കുകയില്ല..
ചിലപ്രണയം ഒരായുസ്സു മുഴുവന്‍ തടവില്‍ കഴിയാന്‍ വിധിക്കപ്പെടുന്നു..
ചിലതു പുറത്തു വന്നു പൊട്ടിച്ചിരിക്കുന്നു...
ചിലപ്രണയം മനസ്സില്‍ എന്നും ശ്രുതിമീട്ടുന്നു ,ആരു മറിയാതെ...
ബാല്യം കുട്ടിയുടുപ്പിട്ടു പാറിനടന്നപ്പോള്‍ ,കൌമാരം എന്നെയെന്നും കൊതിപ്പിച്ചു
നിരാശപ്പെടുത്തിക്കൊണ്ടിരുന്നൂ.എന്തിനും ഏതിനും പേടിസമ്മാനിച്ചു അവന്‍ എന്നെ
എന്നും കളിയാക്കി കൊണ്ടിരുന്നൂ...ഞാനറിയാതെ എന്റെ മനസ്സില്‍ കവിതകളായി കടന്നുവന്ന്
എന്നെ പ്രണയിക്കാന്‍ തുടങ്ങിയ അവനെ ഞാന്‍ ,മറ്റാരെക്കാളും സ്നേഹിച്ചു.
ഏകാന്തത ഇഷ്ടപ്പെടുന്ന ഞാന്‍ എന്നും കിനാവുകളില്‍ അവനെ എന്റെ പ്രിയതോഴനാക്കി.
ഒരു ദിവസം വിചാരിച്ചിരിക്കാതെ, മണവാട്ടിയാകേണ്ടിവന്ന എന്നെ,പ്രതീക്ഷകള്‍കൈവിട്ടു
പോകുന്നത്ഞാന്‍ കണ്ണീരോടെ സ്വപ്നം കണ്ടു.അകലെ അലതല്ലുന്ന അലയാഴിയും,കാര്‍മേഘം
നിറയുന്ന ആകാശവും മാ‍ത്രം ഞാന്‍ ദിവസവുംകിനാവുകളില്‍ കണ്ടു.
പരാതിപറയാന്‍ ആളില്ലാതെ നില്‍ക്കുന്ന അവസരങ്ങള്‍ എന്നില്‍ എന്റെ കൂട്ടുകാരായെത്തിയും
പ്രണയിക്കാന്‍ തോന്നുന്ന അവസരങ്ങളില്‍ കാമുകനായും, വന്നുഎന്നെത്തഴുകി എന്റെ കവിതകള്‍,
കൂട്ടുകാരുടെ ഓര്‍മ്മകള്‍ ഞാന്‍ മറക്കാതെ സൂക്ഷിക്കുംപോഴും,
അജ്ഞാത വാസത്തിലിരിക്കുന്ന രാജകുമാരിയെപ്പോലെ,ഞാന്‍ നിശബ്ദമായി തേങ്ങി.
പക്ഷേ? സ്നേഹിക്കാന്‍ മാത്രം അറിയുന്ന എന്റെ ഭര്‍ത്താവ്,എന്റെ എല്ലാ സംശയങ്ങളും
അല്പകാലം കൊണ്ടു തന്നെഎന്റെ തോന്നലുകളാണെന്നു തിരുത്തിയെടുത്തു.പ്രണയകാലം എന്റെ
മനസ്സില്‍ ഞാന്‍ സ്വപ്നങ്ങളായി കൊണ്ടു നടന്നു..എന്റെ കവിതകളില്‍ ക്കൂടി
നടക്കാത്തസ്വപ്നങ്ങള്‍ഞാന്‍യഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചൂ
( മരണം വന്നു വിളിച്ചാലുംഞാന്‍
മരണത്തെയും പ്രണയിച്ചിടും )
എന്നരീതിയില്‍ പ്രണയ കവിതകളില്‍ ഞാന്‍ എന്നെ കണ്ടു..
പ്രകൃതിയില്‍ നോക്കിയിരിക്കുംപ്പോഴൊക്കെ,അവന്‍എന്നോടു ഇങ്ങനെ പറഞ്ഞൂ;
" നിന്റെ കണ്ണുകളിലെ അഗാധതയില്‍ ഞാന്‍ കണ്ടത്,അലയാഴിയുടെനിഗൂഡരഹസ്യങ്ങളാണ്. അതിനുമപ്പുറംനിന്നില്‍ഒളിഞ്ഞിരിക്കുന്നസകല നിധി ശേഖരങ്ങളിലേയും അകം പൊരുളും
ഞാന്‍ കണ്ടു.നീ അലയാഴിതന്നെയാണോ?എന്നെ ഒത്തൊരുമിച്ച്ആവാഹിക്കുന്ന നിന്റെ കണ്ണുകള്‍
നോക്കിയിരിക്കാന്‍ ഞാന്‍ അശക്തനാണ്."

എന്നെപ്രണയിക്കുന്ന അവനെ ഞാന്‍ എന്നും ഏകാന്തതയില്‍ ഒളിഞ്ഞു നോക്കിയിരുന്നൂ.
അവന്‍ എനിയ്ക്കപ്രാപ്യനാണെന്നറിഞ്ഞു കൊണ്ടു തന്നെ ഞാന്‍ അവനെ മാത്രം
സ്നേഹിച്ചുകൊണ്ടേയിരുന്നൂ.
പ്രായത്തിന്റെ പക്വത എത്തും മുന്‍പുള്ള കുടുംബഭാരം എന്നെ ബുദ്ധിമുട്ടിച്ചില്ലെന്ന് പറയാനാവില്ല
എങ്കിലും ഒരു പെണ്‍കുട്ടിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യംചിലപ്പോഴൊക്കെ എന്റെ മനസ്സമാധാനം കെടുത്തിയിട്ടു
മുണ്ട്.എന്നിരുന്നാലും മകള്‍പ്രായമേറിനില്‍ക്കുമ്പോഴത്തെ ഗതികേട് അറിയാന്‍ എന്റെ പിതാവു
ഇഷ്ടപ്പെടാതിരുന്നത് നല്ലതായിയെന്നു ഞാന്‍ വൈകിയെങ്കിലും മനസ്സിലാക്കി.
മക്കളുടെ ജനനം എന്നിലെ അമ്മയെ മറ്റൊരു ലോകത്തിലെത്തിച്ചു.
അവരെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി വളര്‍ത്താനുള്ള ശ്രദ്ധയില്‍ ഞാനെന്നെ മറന്ന വര്‍ഷങ്ങളായിരുന്നു
പിന്നീടുള്ള കാലങ്ങള്‍.. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാന്‍ തക്ക വണ്ണം നല്ല രീതിയില്‍
വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ ഈശ്വരനോടു നന്ദി.
ചിന്തിക്കാതിരിക്കാനും,ചിന്തിച്ചിരിക്കാനും നമുക്ക് ആരുടേയും അനുവാദം വേണ്ടാ.
നമുക്ക് തോന്നുന്ന വികാരങ്ങളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് അലാറം മുഴക്കുന്നൊരു ഘടികാരം
നമ്മുടെയുള്ളില്‍ ഒരിക്കലുമില്ല.എന്നാലുംചിന്തകള്‍ ചിലപ്പോള്‍പെട്ടെന്നു നിന്നുപോകുന്നത് നമ്മുടെ
നിയന്ത്രണത്തിലാവില്ലൊരിക്കലും.
തപസ്സിന്റെ മദ്ധ്യത്തില്‍ വച്ച് ഒരു പൂര്‍ണ്ണ വിശ്രമം അനുഭവിക്കുന്ന ഉദാത്തമായ കാഴ്ച്ചപ്പാടിനപ്പുറം
എന്തെങ്കിലും ഞാന്‍ കണ്ടു പോയിട്ടുണ്ടെങ്കില്‍ അതു എന്റെ മനസ്സിന്റെ സുന്ദരസ്മരണകളില്‍നിന്നും
ഉയര്‍ത്തെണീറ്റ ഏതെങ്കിലും ഓര്‍മ്മകളുടെ അവശിഷ്ടമായിരിക്കാം.
ഞാന്‍ ഇന്നലെകളുടെകേടുപാടുകളില്ലാത്ത അവശിഷ്ടങ്ങളെപൊടിതട്ടി ക്കുടഞ്ഞ് ഇന്നെത്തെ
ആവശ്യത്തിനു ഉപയോഗിക്കാന്‍ശ്രമിക്കാറുണ്ട്ചിലതു എനിയ്ക്ക്പൂര്‍ണ്ണ പിന്തുണനല്‍കി
ക്കൊണ്ട്പുഞ്ചിരിക്കുമ്പോള്‍ മറ്റുചിലത്എന്റെ കൈ തട്ടിമാറ്റിപുരികം ചുളിച്ച്പല്ലിറുമ്മിഎന്നോട് എതിര്‍ത്തും നിന്നിട്ടുണ്ട്.ഇതില്‍ രണ്ടു തരം കാഴ്ച്ച പ്പാടും എന്നെ സംബന്ധിച്ചിടത്തോളം
ഒരു പൊലെയാണ്കാരണംഞാന്‍ ഞാന്‍ മാത്രം ആയതുകൊണ്ടും!
ഒരായിരം കിനാവുകളില്‍ ഞാന്‍ കണ്ട ആയിരംസങ്കല്‍പ്പങ്ങളില്‍നിന്നും ആവാഹിച്ചെടുത്ത്

എന്നിലൂടെഉത്ഭവം നടത്തിയഗന്ധര്‍വ്വപുത്രിയായി ഞാന്‍ ഇന്നുംകവിതയെ സ്നേഹിക്കുന്നു.
അവള്‍ എന്നും എന്റെ സ്വന്തം. മാതാവും പിതാവും ആരെന്നറിയാതെ എന്റെ മുന്നില്‍
പകച്ചു നിക്കുന്നു. എന്റെ കവിതകള്‍ അതുകൊണ്ടു തന്നെ പൂര്‍ണ്ണത അറിയുന്നില്ലേ?
എന്നു ഞാന്‍ സംശയിക്കുന്നു.
വികാരങ്ങളെ താലോലിക്കാന്‍ കഴിയുന്നസമയങ്ങളില്‍ ഞാനെന്നും വിവേകത്തെക്കുറിച്ചു
ചിന്തിക്കുന്നു .ഏതു കാര്യവും അതിന്റെ ഉജ്ജ്വല സീമയില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍
അതിന്റെ ഉത്ഭവത്തെ ക്കുറിച്ചു ചിന്തിച്ചു എന്റെ മനസ്സ് അസ്വസ്ത മാക്കുന്നു.
ഞാന്‍ കാണുന്ന കാഴ്ച്ചയ്ക്കും അപ്പുറം എന്റെ കണ്ണില്‍മറ്റൊരു കാഴ്ച്ച ഒളിഞ്ഞിരുക്കുന്നു.
ആ കാഴ്ച്ചയില്‍ ഞാനൊരിക്കലും ഏകയല്ല എന്നുതോന്നുന്നത് എന്റെ ആത്മ മിത്രത്തിന്റെ
അടുക്കല്‍ നില്‍ക്കുമ്പോള്‍ മാത്രമാണ്.
ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കുന്ന ഈലോകത്തിന്റെ മിഥ്യയില്‍ മനക്കണക്കുകള്‍ കൂട്ടി
വയ്ക്കാന്‍ തുനിയുന്ന മനസ്സിനെ ഞാനെന്നും പഴിക്കുന്നൂ.
മനസ്സില്ലാത്തവര്‍ക്കു എങ്ങനെ മനക്കണക്കുകള്‍?
ഒരിക്കലും ആവില്ല.മനസ്സാക്ഷിക്കും മനസ്സിനുമിടയ്ക്കുള്ള നൂല്‍പ്പാലം പൊട്ടിത്തകരുന്നത്
കേവലം യാദൃശ്ചികം.
നമ്മുടെ ഭാരം നമുക്കുതന്നെ താങ്ങാന്‍ വയ്യാതെ വരുമ്പോള്‍ നാം ഭാര രഹിതജീവിതത്തിന്
ആഗ്രഹിക്കുന്നു.
ഒരു അത്താണി,മനുഷ്യജീവിതത്തിനു അത്യാവശ്യമാണ്.
ആറിന്റെയും,നൂറിന്റെയും പ്രായം തമ്മിലുള്ള അന്തരം,അതിന്റെ വികാര വിചാരങ്ങളുടെ
വ്യത്യാസം,ആണ്‍പെണ്‍ വ്യത്യാസം ഇതൊന്നും ഒരുജീവിത ഭാരത്തിന്റെയും
വ്യഥ മാറ്റുന്നില്ല.
കുഞ്ഞിന്റെ ദുഃഖം അമ്മയ്ക്കു താങ്ങാം, അമ്മയുടെ ദുഃഖം ആരാണ് താങ്ങുക?
മനസ്സിന്റെ കാന്തിക ശക്തിയില്‍ മനുഷ്യര്‍ മനുഷ്യരെ അറിയുന്ന,സ്നേഹിക്കുന്ന
ഒരു കാലത്തില്‍ ഞാന്‍ എന്റെ സ്നേഹം പുറം കാഴ്ച്ച യായി വയ്ക്കും.!
അന്നും എന്നെ ത്തള്ളിപ്പറയുവാന്‍ ,കഴിയാത്തമനസ്സുകളിലെന്നെക്കുറിച്ചുള്ള നല്ലഓര്‍മ്മകള്‍
പൊട്ടിമുളച്ച്,വളര്‍ന്നു വന്‍ വൃക്ഷമായി തണലേകി നില്‍ക്കും.
എന്റെ കവിതകളില്‍ തിരിച്ചറിയപ്പെടാത്ത സ്നേഹം ഇങ്ങനെ,
" മനസ്സാക്ഷിമരിക്കാത്ത മധുരമാം സ്വപ്നങ്ങള്‍
മനതാരിലായിരം കൊഴിഞ്ഞുവീണു.
മനമില്ലാമനസ്സുമായ് മിഴിനീരണിഞ്ഞുഞാന്‍
മനമുരുകിപ്പിന്നെയും കാത്തുനിന്നു'.
നഷ്ടസ്വപ്നങ്ങളേ,
നിങ്ങളെക്കാത്തു ഞാന്‍,
ഈവിജന വീഥികളില്‍ നോക്കിനിന്നു.
പൂക്കാത്തപൂമരക്കൊമ്പിലിന്നാദ്യമായ്,
പൂക്കാത്തപ്പൂവുകള്‍ പുഞ്ചിരിച്ചു
തേനൂറും കായ്കളും നന്നായിചിരിച്ചു
കായ്ക്കാത്ത ശാഖകളിലെന്നുമെന്നും.

തിരിച്ചറിയപ്പെടാത്ത സ്നേഹം ദുഃഖമാണ്.

വ്യക്തിജീവിതത്തില്‍ കവിതയുടെ വഴി എങ്ങനെ രൂപംകൊണ്ടു?
അച്ഛന്റെ ശ്രീക്കുട്ടി, അമ്മയുടെദേവി, ചേട്ടന്റെ അനിയത്തി, ഇളയവരുടെ ദേവിയേച്ചി,ഭര്‍ത്തൃഗൃഹത്തിലെ ശ്രീയേച്ചി,പിന്നെ..എന്റെ മക്കള്‍ക്ക് അമ്മയും. പേരുപോലെതന്നെ എന്റെ സ്വഭാവവും,നിമിഷനേരംകൊണ്ട് മാറുന്നു, സമാധാനത്തോടെ പെരുമാറുന്ന സൌമ്യ യായ കുടുംബിനി, കാര്യപ്രാപ്തിയുള്ള ഭാര്യ,നല്ല മരുമകള്‍ ,സ്നേഹമുള്ള ചേട്ടത്തിയമ്മ, സ്വന്തം വീട്ടില്‍ കളിക്കുട്ടിയായിരുന്നെങ്കിലും ഇന്നു മക്കളുടെ കൂ‍ട്ടുകാരി.
ഒന്‍പതു സഹോദരങ്ങളുള്ളൊരുവീട്ടിലെ മൂത്തമരുമകളാണു ഞാന്‍.പതിനെട്ടു വയസ്സില്‍ എന്നെക്കാളും പ്രായക്കൂടുതലുള്ളവര്‍ക്കും ഞാന്‍ ചേച്ചിയായി.അവരുടെ ശ്രീയേച്ചി.. അധികാരവും,പദവിയും ധനവും കൈകളിലെത്തിയപ്പോഴും,എന്റെ കൌമാരസ്വപ്നങ്ങള്‍ നിത്യവും കണ്ണുനീര്‍തൂകി എന്നോട് പിണങ്ങിനിന്നു. ദാവണിയില്‍ കണ്ണിരൊപ്പാന്‍ തുടങ്ങുന്നയെന്നെ എന്റെഭര്‍ത്താവ് സാന്ത്വനിപ്പിച്ചു.സഹാനുഭൂതികാട്ടി സ്നേഹിച്ചു.അതു എന്റെ ഭാഗ്യമായിരുന്നു. സമ്പത്ത് എന്റെ മുന്നില്‍ കൈകെട്ടിനിന്നു.ഞാന്‍ ആഗ്രഹിക്കുന്നതെന്തും എന്റെ കൈകളില്‍ എന്റെ ഭര്‍ത്താവ് എത്തിച്ചു. ഞാന്‍അമ്മയായീ..തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു പുരാതന നായര്‍ കുടുംബാംഗത്തിലെ മൂത്ത മരുമകള്‍ എന്ന നിലയില്‍ ഞാനിന്നും തല ഉയര്‍ത്തി നില്‍ക്കുംപോള്‍ എന്നിലെ പാവാടക്കാരി, അറിയാതെയെങ്കിലും അവളുടെ നടക്കാതെ പോയ മോഹങ്ങളെ ആരും കാണാതെ പഴയ കടലാസ്സു താളുകളില്‍കോറിയിട്ടതാണ്, ഇന്നത്തെ എന്റെ കവിതകള്‍;
പാവാടക്കാരി ദാവണിയുടുത്തതും, പിന്നെ സാരിയിലേയ്ക്ക് മാറിയതും, അമ്മയായതും,അകമേഅറിഞ്ഞതും വിധിച്ചതും കൊതിച്ചതും എല്ലാം അതിലുണ്ട്. എന്റെ ബാല്യത്തെ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍.... തിരുവനന്തപുരത്തെ ഒരു ഇടത്തരം കുടുംബത്തിലാണെന്റെ ജനനം . എന്റെ പിതാവു ഭാഷാപണ്ഡിതനായ ഒരു അദ്ധ്യാപകനായിരുന്നു. കുടുംബിനിയായ അമ്മ .ഒപ്പം സഹോദരങ്ങള്‍ ആറുപേര്‍.വിദ്യാഭ്യാസ നിലവാരത്തില്‍ ഉന്നതപദവിയില്‍ ഇന്ന് എല്ലാപേരും നില്‍ക്കുന്നു. മൂത്ത സഹോദരന്‍ ഡോ;മാത്രം ഇന്നില്ല.ബാല്യത്തിന്റെ ഒട്ടേറെ കാര്യങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ടെങ്കിലും കൌമാരത്തിന്റെ തിളക്കമതിലില്ലല്ലോ.? തിരുവനന്തപുരം മോഡല്‍ഹൈസ്ക്കൂ,ള്‍,കോട്ടണ്‍ഹില്‍ഹൈസ്ക്കൂള്‍, വിമന്‍സ് കോളേജ്ജ് മഹാത്മഗാന്ധികോളേജ്ജ്....ഇതാണെന്റെ വിദ്യാഭ്യാസത്തിന്റെ വഴികള്‍... കാലത്തിന്റെ പോക്കില്‍ വഴിയില്‍ കണ്ടവരെ ഞാനിന്നുമോര്‍ക്കുന്നു.... ( എട്ടു വയസ്സില്‍ ആദ്യമായി ഞാനെഴുതിയ കുഞ്ഞുനാടകം....) ' "തെറ്റിദ്ധാരണ" എന്റെ അമ്മയുടെ കാല്‍പ്പെട്ടിയില്‍ ഇന്നും എന്റെ അഭിമാനമായി അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നു. എന്നെ കാത്തിരിക്കുന്ന അതിനെ ഞാന്‍ ഇന്നും നിധിപോലെ കരുതുന്നു. ഓര്‍ക്കുമ്പോള്‍ കണ്ണു നിറയുമെങ്കിലും ഞാന്‍ ഇന്നും എന്നും അതോര്‍ക്കുന്നു. വിധി എന്നെങ്കിലും ആഗ്രഹം നടത്തിത്തരുമെന്ന് പറയുന്നത് ശരിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ കവിതകള്‍ ഭാഗ്യവശാല്‍ പ്രശസ്ത നിരൂപകനും കവിയുമായ ശ്രീമാന്‍ എം കെ ഹരികുമാര്‍ വായിച്ചു അഭിപ്രായം പറഞ്ഞപ്പോഴാണ്. ഹരികുമാര്‍,എനിയ്ക്ക് അന്യനല്ല എങ്കിലും അദ്ദേഹത്തിന്റെ ശ്രമം ഒന്നു കൊണ്ടുമാത്രം എന്റെ രഹസ്യ സൂക്ഷിപ്പുകളായ കവിതകളും കഥകളും പുറം ലോകം അറിയാനിടയായീ. അതില്‍ എം കെ ഹരികുമാര്‍ എന്നവ്യക്തിയോട്എനിയ്ക്കുള്ള കടപ്പാടുകള്‍ ഇനിയും ബാക്കീ......
എന്റെ പ്രിയ സ്നേഹിതനു ഞാന്‍ വീണ്ടും നന്ദി പറയുന്നൂ.